Sunday, June 17, 2012

കൊതി



നിവരുമ്പോളാ മഹാപ്രണവത്തിന്‍ ഗീതമാ-
യറിയുന്നു നിന്നെ സകാമം.
ഒട്ടും നിനയാതിരിക്കവേ നീ വന്നു
തൊട്ടുവിളിച്ചു ചിരിച്ചു നില്‍ക്കെ,
ഒട്ടു കരഞ്ഞേ ചിരി വരൂ എന്നെണ്റ്റെ
കാതില്‍ മന്ത്രിച്ചതും കേള്‍ക്കെ,
മിഴി നീര്‍ത്തവെ, മുകളില്‍ ചില്ലിപ്പടര്‍പ്പു-
കള്‍ക്കിടയില്‍ നിന്‍ നേത്രം, ആകാശം.
കുന്നിന്‍ കടവായ്‌ നിറഞ്ഞൊഴുകും
നിലാപ്പാലിണ്റ്റെ ആനന്ദമേളം.
മഴയുടെ രാഗം മലങ്കാക്കതന്‍ സ്വരം
പുഴയിറമ്പില്‍ കേട്ട താളം.
ചുരുളായ്‌ പുതപ്പാകുമിക്കാറ്റില്‍ നിന്‍
വിരല്‍ത്തുമ്പിന്‍ വയമ്പിന്‍ സുഗന്ധം.

വിടരുമ്പൊളൊരു മഹാപ്രണയത്തിന്‍
നിറവില്‍ഞാന്‍ പുല്‍കുന്നു നിന്നെ സകാമം.
വെയില്‍ വെളുക്കുമ്പോള്‍ നിന്‍
വടിവുകളില്‍നിറയുന്ന പച്ചവില്ലീസിന്‍ മിനുക്കം.
മഴവന്നു നില്‍ക്കേ മുകില്‍ക്കൊമ്പുകള്‍
കുത്തി മറിയുന്ന കുന്നിന്‍മടക്കുകള്‍ക്കിപ്പുറം
മലയിടുക്കില്‍പ്പൊങ്ങിനിറയുന്ന ഗീതികള്‍,
പുഴയില്‍ തിങ്ങിത്തെറിച്ചൊഴുകുന്ന നിമിഷജല-
വൃദ്ധിയില്‍ ഗജദിക്ഭ്രമങ്ങള്‍ തന്നുത്സവം.
അഴകായ്‌ ചുവക്കും മുരുക്കിണ്റ്റെ പൂവുകള്‍
ചൂടാനിറങ്ങി നടക്കുന്ന യക്ഷികള്‍,
അഹംകൃതികള്‍ക്കു മുകളിലൂടാരോ
കുടഞ്ഞിട്ടനിറമാലകള്‍ ചൂടിയാടുന്ന കാടുകള്‍.
അതിലെയൊരു കൊമ്പില്‍ കിനാവുകള്‍ പാര്‍ക്കുന്ന
ചെറിയകൂട്ടില്‍ എനിക്കറിയാത്ത പാട്ടുമായ്‌
കിളികളെയുറക്കുന്നതേതു താരസ്വരം.

വിട വാങ്ങവേ മഹാപ്രളയത്തിന്‍ നിറുക-
യില്‍തിരയുന്നു നിന്നെ സകാമം.
ഇളവെയില്‍പ്പൂക്കളും കിളികളും കൈവിട്ട
പുഴതന്‍ തണുത്ത നിര്‍ഗന്ധം,
ഇരുളുറഞ്ഞൊഴുകിപ്പടര്‍ന്നൂറിനിറയുന്ന
മതിവരാമോഹക്കടലിന്‍ പരപ്പുകള്‍,
മുകളില്‍ കമഴ്‌ന്നുമറിഞ്ഞ സൌഭ്രാത്രത്തിണ്റ്റെ
വലിയോരു പാത്രം, തണുത്തുവിറക്കുമീ ചക്രവാളത്തെ
വരിയും വെളിച്ചമായ്‌ കെട്ടു തീരാത്ത പ്രണയം,
അതിന്‍പിടിവിട്ടു മുങ്ങിത്താണുപോകുന്നൊ
രോര്‍മ്മതന്‍ പിടയലും, അതിന്‍മീതെ
അവസാനചുംബനം നല്‍കുവാ-
നാളുന്ന വിറയാര്‍ന്ന ചുണ്ടിണ്റ്റെ നനവും,
പിറവിപ്പൊരുള്‍ക്കടപ്പാടിന്‍ കുടം പൊട്ടി
യുദകമെനിക്കുമേല്‍ നിറയുന്ന ശബ്ദവും.

വിട തരുമ്പോഴുമെന്നേ നി വരുംജന്‍മ
വഴികള്‍ കാട്ടിക്കൊതിപ്പിച്ചുനില്‍ക്കുന്നുവോ?

ഫെബ്രുവരി11, 2009

No comments:

Post a Comment