Wednesday, February 16, 2011

മഴ

തോഴീ മഴയതാ, മാനത്തിനക്കരെ
മേഘങ്ങളൊക്കെ തിളച്ചുനില്പ്പെന്കിലും,
ദൂരെ മലയ്ക്കും മലന്കാടിനും മീതെ
യാര്ത്തു പെയ്യുന്നൂ സഘോഷം.
ആര്‍ക്കാണതിന്‍ നാമകീര്‍ത്തനം നമ്മള്‍ക്ക്
കേള്‍ക്കാന്‍, അറിയാന്‍ സമയമുണ്ടോ?
വെള്ളം നിറഞ്ഞു പടികടന്നിപ്പോഴീ
വാതില്‍പ്പടിയെ തലോടും.
പിന്നെ വരുമൊഴുക്കെന്നെയും കൊണ്ടുപോയ്
എങ്ങോ മറയാം, തടുക്കുമെന്നോ?
എല്ലാം വേറുതെയാവില്ലേ, നമുക്കാവില്ല,
മിണ്ടാന്‍, പറയാന്‍, മുരടനക്കാന്‍.
ഒന്നും പറയാതിരിക്കുവാന്‍ വയ്യാതെ
എങ്ങോ പിടയ്ക്കും മനസ്സുമായി,
ഒന്നും പറയാതിരിക്കുകയാണ് നാം,
എന്നേ പിരിയാന്‍ വിധിച്ചുവിട്ടോര്‍.

തോഴീ മഴയതാ പാടവും, തോടു-
മക്കാടും കടന്നു കേറുന്നു.
കുന്നിന്നുമങ്ങേപ്പുറത്തത്രെ കാഴ്ചകള്‍,
കുന്നലക്കാറ്റുകള്‍ പാടും വയലുകള്‍,
വെള്ളിലപ്പൂക്കള്‍ മുഖം നോക്കി നില്ക്കുന്ന
കണ്ണാടി തോല്ക്കും കുളങ്ങളില്‍ അന്തികള്‍
കൊണ്ടുനിറയ്ക്കുന്ന വിണ്ണിന്‍നിറങ്ങളും,
കൊഞ്ചും കിളിപ്പാട്ടുമാമയിലാട്ടവും.
കണ്ടു നടക്കെയവക്ക് ചുറ്റും പെയ്തു
നിന്ന് നിറയാന്‍ കൊതിക്കുന്നൊരു മഴ.

കാടിനോരം പറ്റിയോടുന്ന പാതയില്‍
കാട്ടാറു പോലെത്തെറിക്കുന്ന പെണ്മൊഴി,
കാത്തു കൊതിച്ചു തന്‍ കാല്മടമ്പില്‍ നിന്ന്
കാണാത്ത മുള്ളെടുപ്പിക്കെ,
തിളങ്ങുന്ന കുത്തരിവാളിന്‍ മുനയില്‍
കിടാത്തന്റെ കത്തും കൊതിയുടെ
മൂര്‍ച്ച കാണ്കെയതില്പെട്ടുണരാനായ്
കൊതിക്കുന്നൊരു മഴ.

തോഴീ മഴയതാ, കാടുകള്‍ക്കുള്ളില്‍
നിന്നെത്തിനോക്കുന്നൂ,
കരഞ്ഞും മുഖം പൊത്തിയാര്‍ത്തുചിരിച്ചും വരുന്നു
വഴിക്കരെ വന്നു നില്ക്കുന്നൂ, വിളിക്കുന്നു നമ്മളെ.
കാട്ടിലുണ്ടത്രേ കിനാവും കൊതികളും‍,
പൊയ്കയും പൂക്കളും തേനും മധുപരും,
കൊട്ടും കുരവയും പൂതപ്പനകളും
ആട്ടക്കലാശം ചവിട്ടും മരങ്ങളും,
ചാവും, ജനനവും, മാനത്തുകണ്ണികള്‍
നേര്‍ത്ത നിലാവില്‍ മദിക്കും കയങ്ങളും.
ചത്തപിതൃക്കളും ചാപിള്ളയാകുവാന്‍
പെറ്റമ്മമാര്‍ കൊതിക്കുന്ന കിടാങ്ങളും,
വേട്ടപ്പുലികളും വേര്‍പെടും ജീവന്റെ-
യാര്‍ത്തനാദങ്ങള്‍ക്ക് കാക്കും കഴുക്കളും,
കാട്ടിലുണ്ടത്രേ ഫണികള്‍, ഫണത്തിലെ
ആര്‍ത്തിച്ചുരുളുകളാട്ടിനില്ക്കുന്നവര്‍
കാക്കും ഗുഹയില്‍ നിധികളും, ചുറ്റിലും
നീലക്കൊടുവേലിപൂക്കുന്ന ഗന്ധവും.

കാട്ടിലുണ്ടത്രേ മുളംകൂമ്പുകള്‍, വെയിലാ-
ററിക്കുടിച്ചു പൊങ്ങുന്ന കരുത്തുകള്‍,
ആവണിക്കാലം വരുമ്പോള്‍ മുളംതുഞ്ചി-
ലാവണപ്പലകയിട്ടാടും മനസ്സുകള്‍,
കാറ്റില്‍ കുതിച്ചുപൊങ്ങുന്ന കിളിയൊച്ച
കാടിന്നുമപ്പുറത്തേക്ക് കാതോര്‍പ്പതും,
നേതിയെന്നോതും പുഴയും പുഴ കണ്ട
നേരിന്‍ പൊരുളിന്റെ പൊന്മാന്‍ തിളക്കവും.
കാടിനെപ്പുല്കുന്നു സൂര്യതേജസ്സുകള്‍,
കാടു പുല്കു്ന്നൂ മലതന്‍ ശിരസ്സുകള്‍......

തോഴീ മഴയതാ, പിന്നെയും പാടുന്നു,
കാടകങ്ങള്‍കമൊക്കെ കുളിര്‍ക്കുന്നു,
കാടു മഴവില്ലെടുത്ത് തോളേറ്റുന്നു,
കാണുവാന്‍ ചന്തം, മഴയെന്തിതിങ്ങിനെ?


തോഴീ മഴയിതാ, നമ്മെ നോക്കിത്തന്നെ-
യാലിപ്പഴം പൊഴിച്ചാടിത്തിമിര്‍ക്കുന്നു,
കാടിന്നുമിപ്പുറത്താരവം കൂട്ടുന്നു,
പുഴയ്ക്കലെ കൈതകള്‍ മുങ്ങിമായുന്നൂ,
കിനാവള്ളിപോലെ പുഴക്കൈകള്‍ നീങ്ങിയെത്തുന്നൂ,
പടിക്കലെ തിട്ടും കടന്നു കേറുന്നു,
വാതില്‍പ്പടിയെത്തുവാന്‍ നീളുന്നു,
നമ്മളെ വന്നതിരംഭണം ചെയ്യുന്നു,
നമ്മോടു മാത്രം മഴയെന്തിതിങ്ങിനെ?

മഴ നിന്നു പെയ്യുന്നു,
നിൽക്കാതെ പെയ്യുന്നു,
നാം കണ്ടുനിൽക്കുന്നു.
കാലങ്ങളായ്, സഖീ.